BREAKINGNATIONAL

മദ്യപിച്ച് പ്ലാറ്റ്‌ഫോമിലെത്തി, യുവതിയോട് വിവാഹ അഭ്യര്‍ത്ഥന, നിരസിച്ചതോടെ യുവതിയുടെ മകളെ തട്ടിയെടുത്ത് യുവാവ്

അജ്മീര്‍: അമ്മ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു. 4 വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35കാരന്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. റെയില്‍ വേ സ്റ്റേഷനില്‍ വച്ചാണ് 30കാരിയുടെ പക്കല്‍ നിന്ന് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ട് പോയത്. അജ്മീറിലെ ദര്‍ഗയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ യുവതിയുടെ കയ്യില്‍ നിന്നാണ് ഇയാള്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.
നീം കാ താനാ ജില്ലയിലെ കോട്വാലി മേഖലിയില്‍ താമസിക്കുന്ന 35കാരനാണ് 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ ആര്‍പിഎഫും പൊലീസും ചേര്‍ന്ന് കണ്ടെത്തി അമ്മയെ ഏല്‍പ്പിച്ചു. രാവിലെ അജ്മീറിലെത്തി പ്രാര്‍ത്ഥിച്ച ശേഷം വൈകുന്നേരത്തെ ട്രെയിനിന് കാത്ത് നില്‍ക്കുന്ന സമയത്തായിരുന്നു ഇയാള്‍ കുട്ടിയെ തട്ടിയെടുത്ത് കളഞ്ഞത്.
മദ്യപിച്ച് പ്ലാറ്റ്‌ഫോമിലെത്തിയ ഇയാള്‍ യുവതിയേയും കുട്ടിയേയും കണ്ടപ്പോള്‍ ഇവരോട് സംസാരിക്കാന്‍ ശ്രമിക്കുകയും യുവതിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ആയിരുന്നു. യുവതി നിരസിച്ചതിന് പിന്നാലെ ഇയാള്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഗുജറാത്തിലെ മോദസയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. അമ്മ ചെറുപ്പത്തിലേ മരിച്ച ഇയാളുടെ പിതാവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയിരുന്നു.
അടുത്തിടെ ഗുജറാത്തിലെ ബന്ധുവിന്റെ അടുത്തേക്ക് നാട്ടിലെ സ്ഥലം വിറ്റ് ഇയാള്‍ താമസം മാറിയിരുന്നു. ഇവിടെ കൊത്തുപണി ജോലിചെയ്യുകയായിരുന്നു ഇയാള്‍. ജീവിതത്തില്‍ ഒറ്റയ്ക്കായതിനാലാണ് കുട്ടിയെ ഒപ്പം കൊണ്ടുവന്നതെന്നാണ് ഇയാളുടെ വാദം.

Related Articles

Back to top button