BREAKINGKERALA
Trending

ഹേമ കമ്മിറ്റി കേസ് പരിഗണിക്കുന്ന ജഡ്ജിമാരുമായി ചേംബറില്‍ ചര്‍ച്ച; ഗുരുതര ആരോപണവുമായി മുകുള്‍ റോത്തഗി

ന്യൂഡല്‍ഹി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുമായി അഡ്വക്കേറ്റ് ജനറലും പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും ചേമ്പറില്‍ ചര്‍ച്ച നടത്തുന്നുവെന്ന് സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി. ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്ന ദിവസങ്ങളില്‍ രാവിലെ അര മണിക്കൂറോളം ഈ കൂടിക്കാഴ്ചകള്‍ നീളുന്നതായും മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജിയുടെ ചേംബറില്‍ നടക്കുന്ന ചര്‍ച്ചയുടെ വിശദാംശം എന്താണെന്ന് ആര്‍ക്കും അറിയില്ല. പക്ഷെ ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേസില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന വേളയിലാണ് മുകുള്‍ റോത്തഗി ഗുരുതര ആരോപണം ഉന്നയിച്ചത്. സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത നിര്‍മാതാവ് സജിമോന്‍ പാറയലിന് വേണ്ടിയാണ് മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ഹാജരായത്. മുകുള്‍ റോത്തഗിക്ക് പുറമെ സീനിയര്‍ അഭിഭാഷകന്‍ കെ പരമേശ്വര്‍, അഭിഭാഷകന്‍ എ കാര്‍ത്തിക്, സൈബി ജോസ് കിടങ്ങൂര്‍ എന്നിവരും സജിമോന്‍ പാറയലിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ബെഞ്ച് ആണ് ഉത്തരവിട്ടിരുന്നത്. എന്നാല്‍ അന്വേഷണം നടത്തുന്ന വേളയില്‍ പരാതിക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തരുത് എന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആരോപണ വിധേയര്‍ക്ക് കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നത് വരെ FIS ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സുപ്രീം കോടതി വിധിയുടെ ലംഘനം ആണ്. എഫ്‌ഐആര്‍ കോപ്പി നല്‍കരുത് എന്ന നിര്‍ദേശം കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും മുകുള്‍ റോത്തഗി വാദിച്ചു.
തുടര്‍ന്നാണ് സജിമോന്‍ പാറയലിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ 40 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. അതിനാല്‍ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നും മുകുള്‍ റോത്തഗി ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റേ ആവശ്യം അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്റ്റേ ആവശ്യത്തിലും ജസ്റ്റിസ്മാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഹര്‍ജി മൂന്ന് ആഴ്ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും.

Related Articles

Back to top button